Sunday, 29 December 2013

ശാന്തം

            
      കവിത
                   
                        ശാന്തം...

 
         

          ഇനിയെനിക്കായിരം  ജന്മമുണ്ടാകിലും
          അരികത്തു   ചേര്‍ന്നു നില്‍ക്കാനായ്
         അനുവാദമുണ്ടായ് വരേണം , അതേയെനി-
         ക്കരുളുക   വരമായ് ,നീ   കൃഷ്ണാ....

         ഇനിയെനിക്കൊരുപാടു  സ്നേഹ നഷ്ട്ടങ്ങളില്‍
         കരയുവാന്‍  വയ്യെന്‍റെ   കണ്ണാ.
        ചിരി തൂകി മെല്ലെ യരികില്‍ നിന്നുണ്ണി നീ
         മൊഴിയുന്ന  വാക്കിലെന്‍  ജന്മം
         സ്നേഹ യമുനയിലെന്ന പോല്‍ മുങ്ങുന്നു
         കാളിയ ദര്‍പ്പ മേല്‍ക്കാതെ,
         ആലിലത്തോണിയില്‍ എത്തുകില്ലേ ,മധു -
          മുരളിക യൂതുംമുരാരേ.....

         (   ശാന്തകുമാരിവിജയന്‍  )



Thursday, 19 December 2013

കവിത (മീര-ഭാവഗീതങ്ങള്‍-1)

                     


         
                         മീരയുടെ ഗീതങ്ങള്‍  - 1


  കൃഷ്ണാ.....



നിന്നെ   പിരിഞ്ഞിരിക്കുന്ന തിനാലിന്നു
തീ ജ്ജ്വാല യായെന്‍  ഹൃദന്തം.

എന്നടുത്തേക്കു  വന്നാലും , നിന്‍സാമീപ്യ -
മൊന്നിനാല്‍  കാര്‍മേഘ വര്‍ണ്ണാ
പെയ്തു  നിറയുക --സ്വച്ഛം കുളിമ്മയാല്‍
എന്‍റെ  മനം  നിറയാതെ
പോകല്ലേ , ഹേ  പ്രേമ ധാമമേ , കാലങ്ങ--
ളായ്    മീര    നിന്‍ ദാസിയല്ലോ .

കാരുണ്യപൂര്‍ണ്ണമാമാലിംഗനങ്ങളായ്
നിന്‍ പ്രേമ മെന്നില്‍ നിറയ്ക്കൂ....

                                                             ( ശാന്തകുമാരി വിജയന്‍)
ആശയാനുവാദം

Tuesday, 17 December 2013

കവിത( നോവിന്‍റെ കഥ)

      


                            ഒരു  നോവിന്‍റെ  കഥ   
       

               ............    ....    .......    ....
               ഇന്നു   ധനു മാസ    പൌര്‍ണ്ണമി ;  ആതിരാ -
              രാഗങ്ങളാലപിക്കുന്നൂ    നിശീഥിനി.
               ഓളങ്ങളില്‍  നിലാക്കോടിവസ്ത്രങ്ങ-
             ളോ ലുമ്പുന്നു  മാമല നാടിന്‍ വധൂടിമാര്‍

മുങ്ങി ത്തുടിക്കും  നനഞ്ഞ  വെള്ളാമ്പലിന്‍
 നാണം  വിടാത്ത  മുഖത്തൊളി കണ്ണുമായ്
ആതിരാ ത്തിങ്കള്‍   ചിരിക്കുന്നു ,  പാതിരാ -
പ്പൂമണമമ്പേ  കവര്‍ന്നു   മന്ദാനിലന്‍.
മോഹനമീ  നേര്‍ത്ത   രാവിന്‍റെചുണ്ടിലൂ-
ടെത്തുന്നു പക്ഷീ, നീ  പാടാത്ത   പാട്ടുകള്‍

കാതോര്‍ത്തു നില്‍പ്പാണിവിടെ  ഞാനിപ്പൊഴും

 ചോര വാര്‍ന്നീ ന്നീറന്‍  പുതച്ച മനസ്സുമായ്
 ചോപ്പാര്‍ന്നു   നില്‍ക്കെ  കരുതായ്ക നീ , ഭ്രാതൃ-

രക്തത്തില്‍ നീരാടി യെത്തിയോ ളല്ല ,ഞാന്‍
                       


നാമോരെ ചേതസ്സി ലൊന്നായുണര്‍ന്നതും
ഒന്നിച്ചു കൈകൂപ്പി  നിന്നു  വന്ദിച്ചതും,
പിന്നെ , കൃപാമയി തന്ന  തേജസ്സൊരു
 മുത്തുപോലീ   കരള്‍ച്ചിപ്പിയി ലേ റ്റതും ,
ആഹ്ലാദ വായ്പ്പിന്‍ തിളക്കം തരളാശ്രു-
ബിന്ദുവായ്‌ തീര്‍ന്നതും ,തമ്മില്‍  പിരിഞ്ഞതും
നീ  മറന്നോ?  ഈ  നെറുകയില്‍  നിന്‍ മൃദു-
പാ ണിക ളാ ലൊന്നു  തൊട്ടു  തലോടുക .
ആ   പുണ്യ സ്പര്‍ശനമാത്രയില്‍   നാമൊരേ
ഗര്‍ഭത്തിലെ കരുവെ ന്നറി വീലയോ?

അമ്മ  തന്‍   ആത്മാവിലെന്നപോല്‍  ശാലീന-
രാവിന്‍ മടിത്തട്ടില്‍  വീണ്ടു മൊരിക്കല്‍  നാം
കണ്ടു മുട്ടും വരെ   പാടുക  പക്ഷി  നീ
നോവിറ്റു  വീണിള  പൂക്കുന്ന തിന്‍  കഥ


       (ശാന്തകുമാരി വിജയന്‍ )



Wednesday, 11 December 2013

കവിത


         
                
                               വിളിക്കുന്നൂ....

         ഉറങ്ങാന്‍   കിടക്കവേ , ജാലകത്തിലൂടെയെന്‍
        നെറ്റിമേല്‍   കുളിര്‍ കൈയ്യാല്‍ തൊട്ടുപിന്‍ നിലാവേവം
        മൊഴി ഞ്ഞി ട്ടുണ്ടാവാം --ഈ തൊടിയും വീടും  നിലാ-
        വെട്ടത്തില്‍   മുങ്ങി ച്ചിരിച്ചമ്പി ളി പ്പൂവും ചൂടി 
        ഉറങ്ങാതിരിക്കുമ്പോള്‍ എന്തു നീ സഖി  മിഴി
        പൂട്ടി യിങ്ങനെയുദാസീനയായ്   ശയിക്കുന്നൂ.. ?   


       കണ്‍ തുറന്നിരുന്നാലും    ഇമ  പൂട്ടിടുമ്പോഴും
       കാണ്മതു  മനോരമ്യമായ  വിഗ്രഹം ...കണ്ണാ ,
       നീലയാമിരുട്ടിലും  തെളിവൂ   മൃദു സ്മേര -
       സുന്ദരാനനം  ദൂരെ  വിളിപ്പൂ...വൃന്ദാവനം .

                          (ശാന്തകുമാരി  വിജയന്‍ )



Monday, 9 September 2013

കവിത



  സ്നേഹ താരം.

......... ....................
.............     ..........

രമ്യമീ സന്ധ്യാകാശം ,താഴെ നില്‍ക്കുവോര്‍  കാണും
ലോക മല്ലതെന്നാവാം ; എങ്കിലും  താഴേക്കെത്തും
രശ്മിയെ  വീണത്തന്തിയായിണക്കിനേന്‍ , സ്നേഹ -
ശ്രുതിയേ   വിരല്‍ തൊടും മാത്രയി ലുണരുന്നൂ!

ഹേ!വിദൂര താരകേ ,നീ വെളിച്ചത്തിന്‍  ദിവ്യ -
ദൗത്യമേന്തുവോളാണെന്നിന്നു  ഞാനറിയുന്നൂ.
വെളിച്ചം നോവാണെന്നുമറിയുന്നു  ഞാന്‍  സ്നേഹ -
നിമ്നഗേ,നീയെന്നാലും  എന്നിലെക്കൊഴുകുക...

നറും പാല്‍  വറ്റാചുണ്ടിന്‍  ജല്പനത്തിനും, നന്ദി-
പുരളാതുരുവിട്ട  വാക്കിനും ദൗഷ്ട്ട്യത്തിനും
മാപ്പരുളുക  നിത്യഭാസുരേ,  നീയീ  കൃഷ്ണ -
തുളസി ത്തറയിലെ   തിരിത്തുമ്പില്‍   വാഴുക!


(ഒരു  ദീര്‍ഘ കവിതയുടെ   അവസാന ഭാഗമാണിത്)

               ശാന്തകുമാരി വിജയന്‍ 

Thursday, 4 July 2013

കവിത

                         പെങ്ങള്‍


    ഉമ്മറത്തിണ്ണയില്‍  പെങ്ങളുണ്ടെ പ്പൊ ഴും
    നിറ വഴിക്കണ്ണുമായ്   കാത്തിരിക്കാന്‍

   .ഉറിയില്‍  ഒരുരിയരിച്ചോറുമായ്‌,  അതിനുപ്പു -
    ചേര്‍ക്കുവാന്‍  കരിമിഴിയിലിറ്റു  കണ്ണീരുമായ്,
    കാത്തിരിക്കുന്നിതാ,  പെങ്ങള്‍ -കിനാവിന്‍റെ
    കണ്‍പോള  ചാഞ്ഞുറങ്ങുന്ന  നേരം വരെ.

     ദൂര പഥങ്ങളില്‍,  ദൂര ദേശ ങ്ങളില്‍
     നേരിന്നു വേണ്ടി  പൊരുതുവോര്‍ക്കൊക്കെയും
     നേര്‍പെങ്ങളാണിവള്‍,  നേര്‍ന്നിരിപ്പൂ  ഹൃത്തില്‍
     ഇത്തിരി നേരിന്‍  വിശ പ്പു  മാത്രം . 
     ഇത്തിരി   നോവിന്‍ നിറവു  മാത്രം

    
       (   '  വിത  ' കവിതാസമാഹാരത്തില്‍ ഉള്‍പ്പെടുത്തിയകവിത)
                                  --  ശാന്തകുമാരി വിജയന്‍ --






Friday, 14 June 2013

കണ്ണാ...

           കണ്ണാ...

വരികയെന്‍ കണ്ണാ -ഞാന്‍ ഊണൊരുക്കി
കാത്തിരി പ്പാണെത്ര  നേരമായി ?
പാല്‍,വെണ്ണ ,മോരും  ,ഉരുളയാക്കി
വച്ചതാം  ചോറും  ഉറി ക്കലത്തില്‍
കാത്തിരി പ്പാ ണുണ്ണീ - കൂട്ടരൊത്തു
വേഗം  വരൂ-വിശപ്പായതില്ലേ..?

Tuesday, 7 May 2013

         


                       മുകുന്ദാ ..


.ഒരു  ചെമ്പകപ്പൂ  വിരിഞ്ഞ തൊടിയിലെ
കുളിര്‍കാറ്റു   വന്നെന്‍റെ  ജാലകത്തിന്‍
പിന്നിലൊളിച്ചു  തന്‍ കൈയ്യിലെ പൂമണം
മെല്ലെ എനിക്കായ്   പകുത്തു പോകെ
അറിയുന്നു ഞാന്‍ , എന്‍റെ കണ്ണനു നല്‍കുവാന്‍
സമ്മാനമാണ് നീ തന്നതല്ലോ !...

 കുരുവികള്‍  വന്നെന്‍റെ  തൊടിയിലെ പൂക്കളില്‍
നറുതേന്‍ വിരുന്നുമായ് കൂടിടുമ്പോള്‍
പാടുമീണങ്ങളില്‍ മധുരമായ് നിറയുന്ന
മധുവെന്‍റെ     മണിവര്‍ണനുള്ളതല്ലോ....

വന മുളംകാടിന്‍റെ യിടയിലൂടൊഴുകുന്ന
തെളിനീരരുവി തന്നുള്ളുപോലെ
മധുരമായ്   മുരളിയി ലൊഴുകുന്ന  പാട്ടുകള്‍
പകരം  തരികയില്ലേ  ,  മുകുന്ദാ ...

          (ശാന്തകുമാരി വിജയന്‍ )




Monday, 29 April 2013

 



                          സൗഹൃദം   



നീളുന്നു,  ജീവിതപ്പാതകള്‍,   കൈവഴി--
യായി   പിരിയുന്നു, സ്നേഹസ്വര്‍ഗംഗകള്‍
പാഥേയമില്ലാ, വെറും കൈയ്യുമായ്  തണല്‍-
പ്പാത  വക്കത്തു  തളര്‍ന്നിരിപ്പോളിവള്‍,
തെല്ലു മധുരം പുരട്ടിയൊരു പിടി -
നല്ല കാലത്തിന്‍  സ്മരണയേന്തുന്നവള്‍.

ഇല്ല, തളരില്ലൊരിക്കലും  സൗഹൃദ-
ത്തെന്നല്‍ സൗമ്യോദാരമീ  കൈ  പിടിക്കവേ
.ഇല്ല , പാദങ്ങളിടറില്ല : വേനലാം
പൂഴി മണ്‍പാതകളെത്ര  പിന്നിട്ടു  ഞാന്‍...



   ( ശാന്തകുമാരി  വിജയന്‍)






Wednesday, 24 April 2013

          


                     അടുക്കള പ്പാട്ടുകള്‍
 

1 മനസ്സ്


കറുത്ത മണ്കലം-അതിനുള്ളില്‍  വെണ്ണ-
തിരിഞ്ഞുയരാത്ത  തയിര്‍, കടകോലിന്‍
ദ്രുത ചലനത്തിലുണര്‍ന്നുലഞ്ഞേറെ
കലമ്പലോടിറ്റു  മിഴി നീരും വീഴ്ത്തി
തളര്‍ന്നു താഴുന്ന മനസ്സുപോല്‍ സ്വര-
ഗതിയോലും  താളം   ഹൃദയതാളമായ്
ഒരുവളും ;എന്‍റെ  അടുക്കളയ്ക്കക--
ത്തി രിപ്പാണെത്രനാള്‍!     ഇനിയുമെത്ര നാള്‍?


2 അഗ്നി 

അടുപ്പിലെ  അഗ്നി    ഒരിക്കലും  കുഞ്ഞേ
കെടുത്തരുതെന്നു പറഞ്ഞു പണ്ടു പെണ്‍-
കിടാങ്ങളോടൊരു  മുതു മുത്തശ്ശി,യാ-
പഴയ വാക്കിനാല്‍ അവരിന്നും മനം
കെടാത്ത  നോവിനാലെരി യിച്ചു   നില്‍പ്പൂ.


അടുപ്പിലെ തീയും ,അകത്താളും നോവും
കെടാതെ  കാക്കുവോരിവര്‍ക്കു മുറ്റത്തെ
കറിവേപ്പിന്‍ കൊമ്പത്തിരുന്നു    ദൂഷണം
പറഞ്ഞു കേള്‍പ്പിക്കാനൊരു    കരിംകാക്ക...


3 നന്ദി

അടുക്കള വാതില്‍പ്പുറ ത്തു   വാലാട്ടി -
പ്പതുങ്ങി നില്‍ക്കുന്നൂ  കറുത്ത  നായ്ക്കുട്ടി.
എറിഞ്ഞോടിച്ചാലുമതു  വീണ്ടും  പങ്ങി-
പ്പതുങ്ങി യെത്തുമ്പോള്‍  ,ഒരു പിടി ച്ചോറിന്‍
നനുത്ത  വാത്സല്യം  വിളമ്പുമീയമ്മ.
കളിവാക്കെന്നോണം ചിലപ്പോള മ്മ  തന്‍
പരിഭവം --''  നന്ദിയിതിന്നേറും ,  പക്ഷെ..!  ''

Wednesday, 3 April 2013

കാവ്യ കണങ്ങള്‍

           
             സ്ത്രീ
      

                   
                      1


       പെയ്തൊഴിയാതെ  ചീര്‍ത്തു നില്‍ക്കുവാന്‍   വര്‍ഷര്‍ത്തുവിന്‍
       മിഴിപ്പീലികള്‍  മാത്രം - എന്തിതിന്‍ പൊരുളാവോ!

     


                        2

      പൊന്‍ നുറുങ്ങായി   ജന്മമിരുളില്‍ കുരുങ്ങിപ്പോയ്
      എങ്കിലും പുണ്യം--ഞാനീ  മണ്ണിലാണല്ലോ   വീണൂ.
                     
                        3

      നീ  ത്യജിച്ചതാമോരോ  ജീവബിന്ദുവും   പെയ്തു -
       പെയ്ത ലിഞ്ഞിള   പുത്രപൂര്‍ണ്ണയായ്   ലസിക്കുന്നൂ...

                       4

       ക്ഷുദ്ര മാനസയെന്നു   ഹസിപ്പൂ ലോകം   ഭദ്ര -
      ദീപമൊന്നെന്നാത്മാവില്‍ കതിര്‍വീശി ടുമ്പോഴും
      താരിലെ  തുഷാരം  പോല്‍ മിഴിനീര്‍കണങ്ങളെ ന്‍
      കരളിന്‍ ദലങ്ങളെ  എണ്ണിനോക്കുന്നൂ ,വീണ്ടും

                          5

       മീന മാസത്തിന്‍ കുളിര്‍ത്തേക്കുപാട്ടിനാല്‍
       ആര്‍ദ്രമായ്‌ തീര്‍ന്ന നിലാവിന്‍ നുറുങ്ങുകള്‍
       കൈ പിടിച്ചോടിയോ   പോയ    ഹര്‍ഷങ്ങളില്‍
       വീണ്ടും  മുഖം  പൂഴ്ത്തി  നില്‍ക്കുന്നു ചേതന !

Friday, 29 March 2013

ജീവിതം





                      ജീവിതം 
                         
                             1

        കരയാനുള്ളു  തേങ്ങുന്നൂ
       ചിരിയര്‍ഥിക്കുകയാണിള.
        അണപൊട്ടുന്ന ദു:ഖത്തി-
        ന്നര്‍പ്പിക്കാമൊരു സുസ്മിതം.

                                  2

       പുലര്‍ വേളയ്ക്കു    മുന്‍പേ വ--
       ന്നസ്ത്തമിക്കുന്ന   ചന്ദ്രികേ ,
       ഭാസുരേന്ദ്ര  പ്രഭാവത്തിന്‍
       നിഴലോ  നിന്‍റെ   ജീവിതം? .
                               
                                  3
    
        ആരുമേ കാണാത്തൊരാലിന്‍ കുരുന്നു വി -
        ത്തീരില നീര്‍ത്തുന്നു  പോടുകള്‍ക്കുള്ളിലായ് !
                             
                                    4

        വേരുകള്‍ താഴേക്കു താഴേക്കു പാഞ്ഞുപോം
        ഓര്‍മയാകുന്നോരരയാല്‍ ചുവട്ടിലും
        പൊന്നില തല്ലിക്കൊഴിച്ചിട്ട കാലമേ
        നീളുമീയീരില  കൂപ്പുകൈ  കാണുക.

 .                (ശാന്തകുമാരി വിജയന്‍ )

Wednesday, 27 March 2013



...  ഒരു  ദു:സ്വപ്നം...

 
ചുവന്ന  സൂര്യനൊന്നുദിച്ചു നില്‍ക്കുന്നൂ
തലയ്ക്കു മോളില്‍   ചെങ്കതിരു  പാറുന്നു.
ഇളയ്ക്കു നേര്‍ക്കഗ്നിപ്രളയമായ്  വീണു
പടര്‍ന്നാളും സൂര്യനൊരായിരം നാവു-
ണ്ടോരായിരം  കൈയുണ്ട,.നേകകോടിക.-
ളവന്‍റെയായുധം .

അരുതേ , നീയെന്‍റെ കുരുന്നു മക്കളെ
കുരുതിയാക്കരു ,തരുതെന്നു  ചൊല്ലും
അയുതമമ്മമാര്‍ ഒരുവളായ്‌ തീര്‍ന്ന
മഹാമാതാവെന്നും അലറിക്കേഴുന്നു .
ഒരുവരുമില്ലാ ,ഇവളുടെ കണ്ണീരണ കെട്ടാന്‍
കൈകളുണരുന്നേയില്ലാ .
ഇവളുടെ നെഞ്ചിന്‍ പെരുമ്പറ കേട്ടി—
ട്ടുണരുന്നില്ലാരും , ഇവളനാഥയോ ?

വഴിക്കണ്ണും ,കെടാത്തിരിയും,ഉള്ളിലെ –
ക്കനലുമായ് ,ഉറിക്കലത്തില്‍  പാതിരാ
കടന്ന  ചോറുമായ്‌ ....
ഇവളിരിക്കുന്നൂ ... മകനേ നിന്‍ കണ്ണിന്‍
തിളക്കമെന്നിനി അറിയുമീയമ്മ ....?

ഇലച്ചീന്തില്‍ ദേവപ്രസാദമായ് നിന്‍റെ
ഉയിരു കാക്കുന്ന കുളിരായ് ചന്ദന --
വിരല്‍ തൊടുന്നേരമലിഞ്ഞു പോം 
മുഗ്ദ്ധ ഹൃദയമീയമ്മ ...

അകക്കണ്ണാല്‍ തെളിച്ചൊരു ചെരാതിന്‍റെ
മിഴിയടഞ്ഞ പോല്‍ ,...ഇരുളു വന്നെന്നെ
പൊതിയും പോല്‍ ...കാലു വഴുതി ഞാനേതോ
കറുപ്പില്‍ മുങ്ങും പോല്‍ ....മൃതി മുരളും പോല്‍...
ഉറഞ്ഞു പോം ഹൃത്തിന്‍   പിടച്ചിലായ്  എന്‍റെ
ഉയിരിന്‍ സൂര്യന്മാരെരിഞ്ഞു  താഴുന്നൂ...
കറുപ്പില്‍  മുങ്ങുന്നൂ ....കറുപ്പില്‍  മുങ്ങുന്നൂ... !

 ( ശാന്തകുമാരി വിജയന്‍ )

Monday, 18 March 2013



പുതിയൊരു  കിളിപ്പാട്ട്


കരയുന്നെന്തേ പക്ഷീ,വെയിലത്തിലത്തണല്‍--
ത്തട്ടിലെങ്ങാനും  ചിറകൊതുക്കിയിരിക്കാതെ ?
കരയുന്നെന്തേ ? വയര്‍ കത്തുന്ന തീയല്ല നിന്‍ കണ്‍കളില്‍ 
,തിളക്കുന്നോരഗ്നിയാണു ഞാന്‍  കാണ്മൂ .
കമ്പികള്‍ കൂട്ടിത്തല്ലും സ്വരത്തില്‍  പതംഗികേ
ചിതറിത്തെറിക്കുന്ന നൊമ്പരമേതൊന്നാവോ ?

ഇല്ലിവള്‍ക്കേകാനൊന്നും എന്‍റെയീ വാക്കിന്‍  നേര്‍ത്ത
തണുപ്പെന്നിയേ,പാവം! അതിന്‍റെ തൊണ്ടക്കുഴി—
ക്കുള്ളിലുണ്ടാമോ പാട്ടിന്‍ തരിയെങ്ങാനും പക്ഷെ?..
പുതിയ കിളിപ്പാട്ടിന്‍ രാഗമേതറിയില്ലാ
ഇത്തിരി ചുമപ്പിതിന്‍ ചുണ്ടിലുണ്ടതേ പോരും .
പാതിയും കരിഞ്ഞതാം തൂവലിന്‍  മറ നീക്കി --
യിത്തിരി മാംസക്കൂടിനുള്ളിലെ ഹൃല്‍സ്പന്ദത്തെ
തൊട്ടറിയുന്നേന്‍,അതിന്‍ നോവറിയുന്നേന്‍ പാവം
ഇവളും വാചാതീത സ്നേഹരൂപിയാണല്ലോ.!
കറുത്ത ചിറകുമായ് മക്കളെ തേടി തേങ്ങി
പാഞ്ഞുപോമൊരമ്മയെന്നിവളെയറിയുക...
‘’എത്രമേല്‍  കൊതിച്ചീല ഇവള്‍ തന്‍ സ്വപ്നത്തിന്‍റെ
നാരുകള്‍ കൂട്ടിത്തുന്നിയൊരു കൂടൊരുക്കുവാന്‍
ഒടുവിലലനാഥമായ് കൊച്ചുമക്കളെയേതോ
പാതയോരത്തെ മരപ്പൊത്തിലാണുപേക്ഷിച്ചു.
പാതയേതറിവീലാ..ആരുവാനറിയുന്നൂ
ആയിരം കിളിക്കൊക്കിലുണരും വിലാപത്തെ ?
മക്കളെത് ? അറിവീലാ !വിറച്ചും പതുങ്ങിയും
പാതിയും ഉയിര്‍കെട്ടോരായിരം  കുഞ്ഞുങ്ങളെ
പാതയിലെല്ലാം കാണ്മൂ –മക്കളാണവരെല്ലാം...
കാതരം മിഴികളില്‍ അഗ്നിനാമ്പുണരുവോര്‍ .

എന്‍റെ മക്കളേ,പെരുംവിശപ്പിന്‍  തീയാലല്ലാ
കണ്ണിലുജ്ജ്വലിക്കുന്നോരഗ്നിയാലീയമ്മയെ
മൂടുകെ,ന്നഭിശപ്തജന്മമൊന്നൊടുങ്ങട്ടെ ‘’

എന്തിനീ ദുരന്തത്തെ മറനീക്കി ഞാന്‍  കാണ്മൂ ...
എന്‍റെ പക്കലെന്തുണ്ടീ മൂകവേദനക്കേകാന്‍ !
ഇത്രമേലനാഥയോ  സഖി നീ  ഹര്‍ഷോന്മാദ-
ഗാത്രിയെന്നല്ലോ നിന്നെ ലോകര്‍ കാണുന്നൂ പണ്ടേ .
കളഗാനവീചികളെങ്ങനെ ആത്മാവിന്‍റെ
കദനങ്ങളെ കാണാമറയത്താക്കിപ്പോന്നൂ !
ദൂനമാം    നിന്നാത്മാവില്‍  നിന്നുയര്‍ന്നതാം മിഴി—
നീരിനെ പുളകാശ്രുവെന്നു ഞാനെണ്ണിപ്പോയി ...
നീ പൊറുക്കുക;ഞാനും വ്യഥിത—എന്നാത്മാവിന്‍
കദനങ്ങളെണ്ടേ പാടിയോള്‍ നീ താനല്ലോ ...
                      
                     (ശാന്തകുമാരി )   

Friday, 8 March 2013



ഒഴുകി നിറയുന്നത്...

ഉള്ളിലേക്കൊഴുകി നിറയുവാന്‍ നീരൊഴു- 
ക്കിനിയെത്രയെന്നറിയില്ലാ.
ഓര്‍ക്കാപ്പുറത്തിടി വെട്ടാം,മഴക്കാറു
തിങ്ങിയീ മാനം കറുക്കാം.
വെളുവെളുപ്പാര്‍ന്നു ചിരിച്ച മേഘത്തിനും
മുഖമൊന്നിരുണ്ടു പോയേക്കാം ,
വിണ്ണില്‍ ചിറകടിച്ചാര്‍ത്തു പറന്നതാം
പ്രാവിനും പേടിയായേക്കാം,
മഴയേതുനേരവും കോരിച്ചോരിഞ്ഞതി.ന്‍
നേരിന്നു വേണ്ടി കരയാം .
നെഞ്ചത്തടിച്ചു വിലപിക്കുമോര്‍മ്മക.ള്‍--
ക്കുള്ളം കലങ്ങിച്ചുവന്നൂ .
.
കരകളില്‍ തല തല്ലിയാര്‍ത്തലച്ചുള്ളിലെ
കടലായ് നിറയും പുഴകള്‍,
പേടി,ഇരുട്ടും കരച്ചിലും നെഞ്ച—
ത്തടിയും ,വിലാപവുമായി,
പിന്നിലേക്കൊഴുകി തിരിച്ചു ചെന്നമ്മ തന്‍
മാറിലേക്കെത്താന്‍കൊതിപ്പൂ.


നിലാച്ചിരിച്ചേലില്‍ മറഞ്ഞു നില്‍ക്കും മിഴി –
പൊയ്കയില്‍.  പെയ്തുനിറയാന്‍
ഇനിയും മഴക്കാറു  മൂടുന്നുവോ സ്നേഹ-
സങ്കടം പെയ്തു തീര്‍ന്നില്ലേ ?