Tuesday, 29 April 2014

കവിത

    

                          കൃഷ്ണാ....


 മൗനദുഃഖങ്ങള്‍   നിന്‍ തൃച്ചേവടികളില്‍
 ഹരിനീല തുളസീ ദളം  പോല്‍
 പതിയുവാന്‍  മോഹമാ ,ണിനിയേതു ജന്മവും
അരികത്തു  ചേര്‍ന്നു  നില്‍ക്കാനായ്....

വരമൊന്നരുളുക..തിരുമുടിപ്പീലി.തന്‍
തണല്‍ പോരും;    അതു    ജന്മപുണ്യം  !


                  (   ശാന്തകുമാരി വിജയന്‍)

കവിത (ഹരിത ഗീതി-2)



             
                      മുള്ള്


കുതികൊള്ളും ഹര്‍ഷ വായ്പ്പോടെ   ഞാനീ
കുസുമോത്സവത്തില്‍  മതി മറക്കേ
സഹജാതരകലേക്കു   മാറി നില്‍പ്പൂ ,
സഹിയാത്തതാണു  മമാത്മ  ദുഃഖം ..


അറിവോതി ത്തന്നോര്‍ , മികവു  കാട്ടാന്‍
വിരുതുപ ദേശിച്ചോരാരുമെന്നാല്‍
വഴികാട്ടിയില്ലാ , പിണങ്ങി  നില്‍പ്പൂ
വിനയമധുരാ ക്ഷരങ്ങളെന്നില്‍


സുരഭില സൂന മണിക്കിരീടം
അവിടുന്നെന്നാലുമെനിക്കു നല്‍കി ,
അറിയുന്നേന്‍  മഹിതമെന്തെന്നു  മന്നില്‍-
അറിവ തേ   പുണ്യം --അതിന്നു  നന്ദി..


(ശാന്തി  വിജയന്‍)

Wednesday, 23 April 2014

കവിത







               അമ്പലത്തില്‍...


കണ്ണന്‍ തരുന്നതാം  വെണ്ണയ്ക്കുമുണ്ടതി -
മധുരം   , ആ   പാലമൃതുണ്ണാന്‍
കൈ വെള്ളയില്‍ വെച്ചു   തന്നുവല്ലോ , തിരു-
മധുരം  പ്രസാദം  ഭുജി ച്ചേന്‍...

കണ്ണാ.. നീ  എന്തേ   തരാഞ്ഞതീ യമ്മയ്ക്കു
ദര്‍ശനം, കണ്ണിന്നു   മുന്നില്‍
ഒന്നു വന്നാലെന്തു  ചേതം , ഉണ്ണീ നിന-
ക്കിപ്പോഴും  കുസൃതി ക്കളിമ്പം
മാറിയില്ലേ , കളിപ്പിക്കുവാനോ  ,മറ-
ഞ്ഞെപ്പോഴും  നില്‍പ്പൂ ...മുകുന്ദാ !

കാണുവാനൊന്നു  കൊതി തുള്ളി വന്നതാ-
ണുണ്ണീ,യരികില്‍,  ഞാനപ്പോള്‍ ...
വാതിലിന്നപ്പുറം  നിന്നൊരോടക്കുഴല്‍
ഗീതത്തിനാല്‍  നീ വിളിച്ചൂ ..
വീണ്ടും  കൊതിപ്പിച്ചു നീ ,വെറും കൈയ്യുമായ്
വന്നൊരീ യമ്മയെ കാണാന്‍
ചാരിയ ശ്രീകോവില്‍ പാതി തുറന്നൊന്നു
 നോക്കിയോ    കണ്ണ നാമുണ്ണീ ...?

കണ്ടതില്ലേനൊന്നു മെന്‍റെ  കണ്ണാ  പ്രഭാ -
പൂരമായ്  നീ നിറഞ്ഞല്ലോ.

കണ്ണടയ്ക്കാനും  തുറക്കാനുമാവാതെ...
കണ്ണു  പൊത്തീലയോ   കണ്ണന്‍!

(ശാന്തകുമാരി  വിജയന്‍ )


Tuesday, 22 April 2014

കവിത--- വിഷുക്കാഴ്ച







                           വിഷുക്കാഴ്ച


കണ്ടു, ഞാന്‍ കണി - താരകപ്പൂവുകള്‍
ഉതിരുമാകാശ മുറ്റം   പുലര്‍ച്ചയില്‍ .

കണ്ടു ഞാന്‍ കണി ,പച്ചില ച്ചില്ലകള്‍
 മഞ്ഞു നീരില്‍  നനഞ്ഞു നില്‍ക്കുന്നതും ;
കുഞ്ഞു പൂവുകള്‍  കണ്മിഴിക്കുന്നതും;
കറുകനാമ്പില്‍ ജലകണം  തൊട്ടതും ;
 ചെമ്പരുത്തികള്‍  കണ്‍ചുവന്നെപ്പോഴോ
കണ്ണുനീരു  തുടച്ചെഴുന്നേറ്റതും;

വേലി യോരത്തിരുന്നു  പെണ്‍പൂച്ച  തന്‍
കുഞ്ഞിനായ്  ഇറ്റു പാലു യാചിച്ചതും;

വയറു കാഞ്ഞു നിലവിളിക്കുന്നൊരു
കുഞ്ഞിനെ   പെറ്റതള്ള    തല്ലുന്നതും ;
ആല്‍ത്തറയിലതിന്നൊച്ച  പൊങ്ങവേ
പ്രാക്കുമായൊരാള്‍ വേച്ചു നീങ്ങുന്നതും;

 ഏറു  കൊണ്ടൊരു നായ  മോങ്ങുന്നതും
പേടിയോടെ  തിരിഞ്ഞു  പായുന്നതും
 കണ്ടു  ഞാന്‍  കണിക്കാഴ്ച്ചകള്‍- ദീനത-
യാര്‍ന്ന  നാടിന്‍ പുലരി ത്തുടിപ്പുകള്‍.

പിന്നെ  ഞാന്‍ കണ്ടു, വെള്ളരി താലത്തില്‍
നാളികേര വിളക്കിന്നരികിലായ് ,
വെളുവെളുത്ത ചിറകു കരിഞ്ഞൊരു
പറവ നൊന്തു   നിലവിളിക്കുന്നതായ് .

അരിമണികള്‍ പെറുക്കുവാനെത്തിയ
കരിയുറുമ്പിനും പൊള്ളിയോ കാലുകള്‍?
വേഗമാര്‍ന്നു ഴലുന്നതു   മക്കളെ-
യൂട്ടുവാനോ  തിടുക്കമിന്നെന്തിനോ..?

എണ്ണമറ്റതാം  ദൈന്യങ്ങള്‍  നീളവേ
മണ്ണിലെന്തിനാണീ   വിഷുക്കാഴ്ചകള്‍...!

അമ്മ ദൂരെയിരുന്നു...വിഷുക്കണി
വയ്ക്കുവാന്‍ മക്കളാരു മെത്താത്ത തില്‍
നീറുമുള്ളമോടെങ്കിലും,  പൊന്നുറി-
 ത്തട്ടിലന്നവും    കണ്ണിലെ യഗ്നിയും 
കാത്തു കാത്തു വഴിക്കണ്ണുമായ്,  ഇളം
തിണ്ണചേര്‍ന്നൊരു  നൈവിളക്കെന്നപോല്‍
 കത്തി നില്‍ക്കുമ്പോള്‍....വേണ്ടതില്ലാവിഷു
കാഴ്ചകള്‍- മന്നിലെന്തുണ്ടു   പുത്തനായ് !


 അമ്മ കാണിച്ചു തന്നതാം കാഴ്ചകള്‍ ,
കണ്ണിലെന്നും നിറഞ്ഞു  നിന്നീടണം



(ശാന്തകുമാരി  വിജയന്‍)

Monday, 14 April 2014

കവിത




                പൊന്‍കണി



വീട്ടു മുറ്റത്തു   പൊന്‍ കണിക്കൊന്ന  തന്‍
ആഭരണ മഴിച്ചു വച്ചെ പ്പോഴോ!
മോടി വേണ്ടെന്നു  തോന്നിയോ , പച്ച തന്‍
സ്വച്ഛതയില്‍  മയക്കമാണിപ്പോഴും.


മേടമാസ പ്പുലരി  വന്നെത്തിയെന്‍
മണ്‍കുടിലില്‍ വിളക്കു തെളിക്കവേ..

 കണ്ടു  ഞാന്‍ കണി _എന്നുള്ളിലെപ്പോഴും
വേണുവൂതി   ചിരിച്ചു ല്ലസിക്കുവോന്‍,
വേനലില്‍ ഞാന്‍ തളര്‍ന്നു പോം  വേളയില്‍
 പീലി തന്‍ തണല്‍ തന്നു  വിളിക്കുവോന്‍ ,
 കണ്ണുനീര്‍ച്ചാലു  കീറുന്ന  നോവുകള്‍
എണ്ണമ റ്റതാ ണെങ്കിലും   കൈവിരല്‍_
ത്തുമ്പു  തൊട്ടുതുടക്കുവോന്‍, പൊന്‍മണി-
വേണു നാദമെനിക്കായ്  പകുത്തവന്‍
കാത്തു നില്‍ക്കുന്നു...  ദൂരെയാണെങ്കിലും
 കണി വിളക്കിന്നൊളിയില്‍ നിന്‍ ദര്‍ശനം
തന്നുവല്ലോ ,മണി വിളക്കായ്മന_
ക്കണ്ണിലെന്നും തെളിയുന്ന  പൊന്‍കണി

വെണ്ണ  തൊട്ടുള്ള  കൈകളാല്‍ , മാധവാ
ദൈന്യ മെല്ലാ മലിയിച്ചു നീക്കുക,
കണ്ണിലെ   കുഞ്ഞു നെയ്‌ത്തിരി യെപ്പോഴും
കത്തി നില്‍ക്കുവാന്‍  നീ  തുണച്ചീടുക

( ശാന്തകുമാരി വിജയന്‍)