Tuesday, 23 September 2014

കവിത

 



                                     സൂര്യകാന്തി



പൂവൊന്നുമില്ലെന്‍റെ   വാടിയില്‍ പൂമണം
തേടി  വരാറില്ല  ,തെന്നല്‍ പോലും .

ഇതളൂര്‍ന്നു  വീണതാം സ്വപ്നമൊന്നുണ്ടൊരു
കോണിലായ്    പ ടു മുള പൊട്ടി നില്‍പ്പൂ .
ഇരുള്‍ മൂടും  പാഴിലക്കൂനയ്ക്കരികില്‍  പൂ-
ചൂടാനായ്  മുക്കുറ്റി  കാത്തു നില്‍പ്പൂ .

 കാലിടറി ക്കൊണ്ടു   ഞാനീ വഴികളില്‍
 മുള്ളിനും  നോവറിയിച്ചിടാതെ
കണ്ണു  തുടച്ചെന്‍റെ   സങ്കടക്കെട്ടുകള്‍
 മാറത്തടുക്കി   പകച്ചു  നില്‍ക്കെ ,

കാല്‍ച്ചോട്ടില്‍ വീണു  കറുക ചോദിച്ചതെന്‍
കണ്‍കളില്‍ തേങ്ങിയോരശ്രു  ബിന്ദു.-
''ഏഴയാണെങ്കിലും  നിന്നുടെ നൊമ്പര -
പ്പാതി  ഞാനേല്‍ക്കാം ,  ഉടപ്പിറപ്പേ...''

മതി - മൊഴിയാടുന്ന  പുല്‍ക്കുരുന്നേ  , നിന്‍റെ
ഇമകളില്‍ മിന്നുന്ന  സ്നേഹ ബിന്ദു
തെളിയിച്ചു  നില്‍ക്കയാണാകാശം , തുടു  തുടു -
ത്തൊരു    സൂ ര്യകാന്തി യാകുന്നു  ചിത്തം.



( ശാന്തകുമാരി  വിജയന്‍ )




Monday, 22 September 2014

ഗാനം

                 



                                                 കറുകയായ്



ദേവാലയാങ്കണ  കറുകയായ്     തീര്‍ന്നൊരെന്‍
ജന്മം  നിന്‍  കാല്‍ക്കീഴിലല്ലോ...

 എന്‍  മിഴി പ്പീലിയില്‍  തങ്ങും  നീര്‍ത്തുള്ളികള്‍
തൃക്കരം നീട്ടി  നീ മായ്ക്കുകില്ലേ ...
ദേവാ, നിന്‍  തിരു മിഴി കോണിലെ  കര്‍പ്പൂര -
പ്രഭയെന്‍റെ  നേര്‍ക്കൊന്നു  നീളുകില്ലേ..?

തൊഴു കൈയ്യുമായ്  നിന്‍ പ്രദക്ഷിണ  വഴിയില്‍ ഞാന്‍
കാലങ്ങളായ്  കാത്തു നില്‍ക്കയല്ലോ..


ആയിരം കാല്‍പ്പാദപതനമേറ്റാലുമീ
കറുക തലപ്പിനു  നോവുകില്ലാ...
നിന്നെ വലംവച്ചു വച്ചെന്‍റെ  ദൈന്യങ്ങ--
ളൊക്കെയും  നീ യേറ്റു വാങ്ങിയല്ലോ !


ദേവാ, നിന്നായിരം  നാമ പുഷ്പ ങ്ങള്‍ ഞാന്‍
തൃ ക്കാലടികളില്‍  ചേര്‍ത്തു വെയ്ക്കെ ,
പഞ്ചാമൃതം   തൊട്ട  വിരലിനാല്‍ നീയെന്‍റെ
ഹൃദയ മണിവീണയിലൊന്നു  തൊട്ടാല്‍ ...

നിന്‍  മുഖ ദര്‍ശ ന പുണ്യത്താലെന്‍റെയീ
ജന്മം  സഫലമായ്  തീരുമല്ലോ ...
ദേവാലയാങ്കണ  കറുക യായ്  തീര്‍ന്നൊരെന്‍
 ജന്മം  നിന്‍ കാല്‍ക്കീഴിലല്ലോ...
ദേവാ.. ദേവാ ..


(ശാന്തകുമാരി വിജയന്‍)