Tuesday, 19 February 2013

           ദീപം


എന്തിനോര്‍ത്തിരിക്കുന്നൂ ദീപമേ,നിന്നെച്ചുറ്റി
വന്നുപോയതാം നിശാശലഭങ്ങളെപ്പറ്റി?
തെളിനാളമായാടിത്തിമിര്‍ത്തു സ്നേഹോദാര-
സൗമ്യ നീ നിന്നു –നിന്നെയറിയാതവര്‍ പോയി .

സ്നേഹമാണെല്ലാമെല്ലാം എന്നെന്നോടോതി വ്യഥാ-
തപ്തമാമെന്നാത്മാവെ തഴുകുമേതോ സഖി .
ആരുവാന്‍? അറിവീല! കുനിയും മുഖം തെല്ലു-
മുയര്‍ത്തീല ഞാന്‍ -സഖി മിഥ്യയായ് മറഞ്ഞാലോ.
സൗമ്യശീതള ഭാവസ്പര്‍ശമൊന്നിനാലാത്മ-
ലാവണ്യത്തിടമ്പിന്‍റെയുള്ളു ഞാനറിഞ്ഞല്ലോ.
അതുമാത്രമേ വേണ്ടൂ-കാറ്റിലാടുമീയൊറ്റ-
ത്തിരിനാളത്തില്‍  സ്നേഹജ്യോതിയേ ദര്‍ശിക്കാവൂ.

Tuesday, 5 February 2013

                 വഴിയോരപ്പൂവിനോട്


വഴിനടന്നേറെ  തളര്‍ന്നേന്‍,തണല്‍മര-
ക്കുളിരുണ്ട് ,സ്വത്തായ് അതൊന്നു മാത്രം .
കാല്‍ തൊട്ടു വന്ദിച്ചടുത്തു  നില്‍പ്പൂ  കൊച്ചു -
പുല്‍ പ്പൂവു ഞാന്‍ തളര്‍ന്നിങ്ങിരിക്കെ .
പഴയൊരു  പാട്ടൊന്നു പാടിയും മൂളിയും
ഒരുവനിതു വഴി  പോയി പൂവേ
അവനെന്‍റെ  കൂടപ്പിറപ്പാണവന്‍  നേര്‍ത്ത
കാലടിയൂന്നി  നിന്‍ മുന്നിലൂടെ
പതിയെ നടന്നു പോകുമ്പോള്‍ നീ യൊരു വാക്കും
അവനോടു മൊഴിയാഞ്ഞതെന്ത്  പൂവേ?


കൈ വിരല്‍ത്തുമ്പു പിടിച്ചു  ഞാനവനൊത്തു
തൊടിയിലും മേട്ടിലും  നാള്‍ കഴിച്ചു .
അതു  ബാല്യം - ഹരിതാഭ  ചേര്‍ന്ന താ മെന്നാത്മ -
കഥയിലൊന്നാ മ ത്തെ   താളുമാത്രം
ഒരു മാത്ര  നീയോര്‍ത്തു നോക്കുക ,പിന്നെയും
പിന്നെയും നീ വേഷ ഭൂഷ മാറി
വന്നെത്തിയല്ലോ ,വസന്തമായ്‌ ,വേനലില്‍
കരിയാതിളം പൊടിപ്പായി ,പൂവേ.
ഞാനറിഞ്ഞില്ലീ വിരല്‍ത്തുമ്പില്‍ നിന്നൂര്‍ന്നു
വീണുപോയ്‌ ജീവസംഗീതമെന്നേ.....

ഇങ്ങു ഞാനിപ്പൊഴും പൂ വിരിയാത്തൊരു
പാഴ് മരം പോല്‍--എന്‍റെ കൂട്ടുകാരന്‍
പോയ്‌മറഞ്ഞുള്ള  വഴിയറിയാതെ  നിന്‍
കാല്‍ച്ചോട്ടില്‍ വന്നിരിപ്പാണു , പൂവേ.

എ ന്‍റെ  കൈക്കുമ്പിളില്‍ നിന്നും മധു രസം
ചേര്‍ത്തതാം തന്നധരത്തില്‍ നിന്നും
എന്തേ പതിക്കുവാന്‍ വാക്കുകള്‍  കൂരമ്പു
പോലെ -ഹൃദന്തരം  നീറിനില്‍പ്പൂ .
കൂട്ടരെയൊക്കെ  മറന്നു പുതിയതാം
കൂട്ടങ്ങളില്‍ ചെന്നുചേര്‍ന്നു പോയോന്‍
ഇതുവഴി തിരികെ  വരുമെന്നു നീ  വഴി -
പ്പൂവേ മൊഴിവതു കേട്ടുനില്‍ക്കെ
ഒരു കുഞ്ഞു തേന്‍കണം  പോലെന്‍റെ  ജീവനില്‍
നീ  തുടുക്കുന്നു ....കുരുന്നു പൂവേ .