Monday, 30 November 2015

(കവിത)

തൊടിയിലെ കുയില്‍



തൊടിയിലെന്നെയും കാത്തിരിക്കുന്നു,മാ-
ന്തളിരു തിന്നു തിമിര്‍ത്തൊരു പൂങ്കുയില്‍
കിളിമരം ചില്ല നീട്ടുന്നു,വല്ലികള്‍,
ചൊല്ലിയാടുന്നു,സ്നേഹ സുസ്വാഗതം
.
പൂത്ത മഞ്ഞമന്ദാരമിലത്തണല്‍
മെത്ത നീര്‍ത്തി വിളിക്കുന്നുവെങ്കിലും
സദിരു തീരും വരേയ്ക്കില്ലയൊന്നിലും
കൗതുകം- ഗാന മാത്മ സങ്കീര്‍ത്തനം !

രാഗമേതെന്നറിയില്ല,നുപമ -
രാഗവൈഭവം സ്നേഹ സംഗീതിക...

തൊടിയിലെന്നെയും കാത്തിരിക്കുന്നു ,വെണ്‍
മലരുപൊട്ടി ചിരിച്ച പൂമുല്ലകള്‍
.
കറുകനാമ്പിലുണര്‍ന്ന തണ്ണീര്‍ക്കണം
നറുമണം കടം കൊള്ളുന്നു -കാറ്റിനും
ദൂരമേറെയുണ്ടിന്നിയും താണ്ടുവാന്‍
നേരമില്ലൊരു മാത്രയും നില്‍ക്കുവാന്‍ .

പൊന്നിലഞ്ഞിതറയ്ക്കുമേല്‍ താരകള്‍
ചിന്നിവീണു നിറകണ്‍മിഴിക്കവേ ,
ജാലകപ്പിന്നില്‍ നിന്നെന്‍റെ ബാലികാ-
കാലകൗതുകം മെല്ലെ ചിരിക്കയായ്.

കാത്തതാണേറെ നാളുകള്‍ നീ നിറ -
ച്ചാര്‍ത്തു ചേര്‍ന്ന വളപ്പൊട്ടുപോല്‍മനം.
വര്‍ണ്ണ ജാലങ്ങള്‍ മാഞ്ഞൂ ,സഗദ്ഗദം
കണ്ണില്‍നിന്നു മറഞ്ഞൂ കിനാവുകള്‍ ...

തൊടിയിലിപ്പൊഴുമുണ്ടു കനല്‍വഴി -
ത്താര പിന്നിട്ടതിന്‍റെ കയ്പ്പോര്‍മ്മകള്‍;
കൊലുസ്സുകള്‍ തന്‍ പരിഭവപെയ്ത്തുകള്‍
കണ്ണെഴുത്തിന്‍റെ കാളിമക്കാഴ്ചകള്‍
അഴലുകള്‍ മായ്ച്ചു മായ്ച്ചു വര്‍ണ്ണോജ്ജ്വലം
ഇഴകള്‍ ചേര്‍ക്കുന്നിളയ്ക്കു പൂംചേലയില്‍.

 പുതുമുളകളരുണോദയോല്‍സവ-
ത്തെളിമയില്‍ കൂപ്പുകൈകളാലമ്മയെ
കുമ്പിടുന്നു, ഹേമാംബരം; മാമര -
ക്കൊമ്പിലെ കുയില്‍പ്പാട്ടിന്‍റെ ചാരുത .

കുങ്കുമച്ചോപ്പു ചാലിച്ചൊരുങ്ങിയ
പൊന്‍കപോലം തുടുക്കുമഴകുകള്‍
നിത്യമാം സ്വരരാഗമേളങ്ങളാല്‍
അസ്തമയം മറക്കുന്നു സന്ധ്യകള്‍





 തൊടിയിലേക്കു വിളിപ്പൂ , സ്നേഹാര്‍ദ്രത-
യ്ക്കടിമയാണീ ചിറകറ്റ പൂങ്കുയില്‍.

(ശാന്തകുമാരി വിജയന്‍ )

Wednesday, 4 November 2015


കവിത


              മണ്ണടുപ്പ്
    



സ്വച്ചനീല വിഹായസ്സേ ജീവനുല്‍-
ഫു ല്ലമായ  നഭോമണ്ഡലങ്ങളേ
നിയതമായ  ഭ്രമണ  പഥങ്ങളില്‍
മനമുഴറി    പ്രദക്ഷിണം  ചെയ്യവേ
സൂര്യനെ   വലംവെയ്ക്കും  ധരിത്രി തന്‍
ഉള്ളില്‍ അഗ്നി  കെടാതെ  കാത്തീടുക .


മണ്ണടുപ്പിന്റെയുള്‍ ത്തീയില്‍  വെന്തൊരു
പൊന്‍  നുറുങ്ങായ് സ്വരൂപ മാര്‍ന്നുള്ളവള്‍
മാരിവില്ലു  തൊടുന്നതു  പോലൊരു
സ്നേഹ വായ്പ്പു  കൊതിക്കയാണിപ്പൊഴും.

നീല രാവില്‍ മിഴിയടക്കാതൊരു
താരകത്തിനു   കാവലായ്  നില്‍ക്കണം ...
വെണ്മുകിലിന്‍  മുഖമി രുളുമ്പൊഴാ
കാളിമയില്‍  മുഖം ചേര്‍ത്തു  നില്‍ക്കണം ....
അമ്പിളിച്ചിത്തമാനന്ദ സുസ്മിതം
 തൂകിയെന്നിടനെഞ്ചോടു  ചായണം....

പാല്‍ നിലാവു  വിളമ്പിയോരമ്പിളി
കിണ്ണവുമായി   പിന്‍ മടങ്ങീടവേ
വാതിലു   തഴുതിട്ടു  ചുമരിലെ
നിഴലിനോടഴല്‍  പങ്കു വച്ചീടണം...

രാക്കിളികള്‍ ,തരുക്കള്‍ ,രാപ്പാട്ടുകള്‍
തേങ്ങലായ്    പെരും നൊമ്പര ച്ചീളുകള്‍
കണ്ണുനീര്‍ച്ചില്ലിനപ്പുറം  നില്‍ക്കയാം
പാഴ് വഴികള്‍   മറന്നിട്ട   നോവുകള്‍ ...

രാത്രിവണ്ടി യിറങ്ങി യെത്തുന്നപോല്‍
ഇരുളു താണ്ടി  വരും  കിനാത്തെല്ലുകള്‍ -
ഇമ്പമാര്‍ന്നു  വിളമ്പണം  കണ്ണുനീ-
രുപ്പുചേരാതെ  കാത്ത കനിവുകള്‍ ...

തീ  കെടാത്തൊരു  പെണ്ണടുപ്പായ്   മനം
കാത്തു , സ്നേഹം  വിളമ്പിയോരമ്മയെ
ഇരുളിലൊറ്റയ്ക്കു പേക്ഷിച്ചു  പോയൊരെന്‍
ഉണ്ണികള്‍ക്കു   വി ശക്കാതിരിക്കണം...

മണ്ണടുപ്പിന്റെ  യുള്‍ച്ചൂടിലെ  കനല്‍ -
ക്കട്ട യെന്നുടെ  ജീവസ്സായ്  മാറവേ
വ്യോമമേ ..തിരു മാറിലെ യാലില-
ച്ചേലില്‍  നാമ ജപ മാര്‍ന്നിരി പ്പു  ഞാന്‍ .
കത്തി നില്‍പ്പുണ്ടോരെണ്ണത്തിരി   കിനാ-
വറ്റുപോകാത്ത  ഹൃത്തിന്നറകളില്‍ .
                                           
നിത്യ നീല വിഹായസ്സേ   ,സ്നേഹമേ 
നിന്നെയെന്‍ വിരല്‍ ത്തുമ്പാല്‍  തൊടുന്നു  ഞാന്‍ ...



(ശാന്തകുമാരി  വിജയന്‍ )