Monday, 25 April 2016

       വേനല്‍


വേനലിന്‍ വെയില്‍ത്തീ കടുക്കുന്നൊരീ  
വിണ്ണു തൊട്ടു നമിക്കുകയാണു  ഞാന്‍.

വേനല്‍ കത്തുന്നു ..കാട്ടുതീ  വീണുടല്‍
വെന്തു പൊള്ളിക്കരയുന്നു  കാടകം.

വേനല്‍  മുത്തുന്നു.. വെണ്മണല്‍ത്തട്ടിലായ്
വേച്ചുനീങ്ങുന്നു   നീരൊഴുക്കിന്‍  വഴി.

വേനല്‍ നീട്ടുന്നു  കാനല്‍ജലം ..വയല്‍-
വേല ചെയ്തു മെയ്പൊള്ളി വേവുന്നവര്‍
വിണ്ണിലേക്കു  മിഴി നീട്ടി—വെണ്‍മുകില്‍  
ക്കണ്ണിലില്ല കരുണ പൊഴിയുവാന്‍ .   
                                                              
പാത ചേര്‍ന്നു പഥികന്‍റെ  കാലടി -
പ്പാടുവീണ  പുല്‍നാമ്പും  കരിഞ്ഞു പോയ്‌,
വേലിയോരത്തു  പച്ചിലപ്പൊന്ത തന്‍
ചേലയില്ല പൊന്‍ പൂക്കള്‍ക്കു  ചുറ്റുവാന്‍.

താമരക്കുളം  വറ്റുന്നു,  പക്ഷികള്‍
താണുവന്നില്ല  പാട്ടുമായ്  കൂടുവാന്‍ .
ചില്ലയില്ല ചേക്കേറുവാന്‍ ,ഇല്ലില –
ച്ചാര്‍ത്തണി വിരിപ്പന്തലും പൂക്കളും.
കന്നിമുട്ട വിരിയിക്കുവാന്‍  ചെറു –
കൂടുവെച്ച  കിളിക്കുമില്ലാശ്രയം .
  
ജ്വാലയായ്  വെയില്‍   നീളുന്നു   , മാനവ –
സ്വാര്‍ഥമോഹമതിന്‍റെ  നല്ലിന്ധനം.

വേനലാളും മനസ്സുകള്‍ക്കുള്ളിലും
വേഗമെത്തുമോ  സ്നേഹവര്‍ഷാംഗന...?  


ശാന്തകുമാരി വിജയന്‍

Tuesday, 23 February 2016

കവിത



            

സ്നേഹ ദൂത്

ഹൃത്തിന്നറകളില്‍  താഴിട്ടു നിര്‍ത്തിയ 
സ്നേഹക്കിളിക്കൂട്ടമെല്ലാം
ഓര്‍മ്മതന്‍ ചപ്പിലകൂനമേല്‍  വന്നിരു-
ന്നന്നം ചികയുന്ന പോലെ
ഓമല്‍ ചിറകുകള്‍ വീശി കലപില
പാട്ടുമായ് ചുറ്റിനില്‍ക്കുന്നൂ .

സന്ധ്യതന്‍ പിന്നിലൊതുങ്ങിയീറന്‍  മിഴി
പൊത്തുന്ന കാറ്റിന്നു കൂട്ടായ്,
ഇരുളു ചേക്കേറുന്ന ചില്ലയാം രാത്രിക്കു
സഖിയായി മിന്നാംമിനുങ്ങായ്,
പാതിരാമുറ്റത്തു  വന്നുനിന്നൊറ്റയ്ക്കു  
തേങ്ങിക്കരയും മഴയായ് ,
കുന്നിന്നുമേല്‍ വന്നിടിവാളുലയ്ക്കുന്ന
കരിമുകില്‍ക്കണ്ണി.ല്‍ പെടാതെ,
തോളത്തുതൊട്ടു വിളിയ്ക്കയാണോര്‍മ്മകള്‍
ചിരിമാഞ്ഞ തോഴിയെ പോലെ ....

വരിക നീയെന്‍  പ്രിയതോഴീ പഴയപോല്‍
ജാലകപ്പിന്നില്‍ നാമൊപ്പം
മിഴിയിണക്കോണിലെ സ്വപ്‌നങ്ങ.ള്‍ പങ്കിട്ടു
പൊട്ടിച്ചിരിച്ചതും ഓര്‍ക്കാം.. 
.
നീലമേഘങ്ങള്‍ ചിതറിയൊരാകാശ –
ചിത്രങ്ങളില്‍ മിഴിവാര്‍ന്ന
സൗന്ദര്യസങ്കല്‍പമൊക്കെയും ഹൃത്തിലൊ
ളിപ്പിച്ചതും ഓര്‍ത്തിരിക്കാം...
വെള്ളപ്പളുങ്കുപോല്‍ വീണു തകര്‍ന്നതാം
സ്വപ്‌നങ്ങള്‍ തൊട്ടു മുറിയാം.
കാലൊച്ചപോലും പറഞ്ഞില്ല യാത്രാ –
മൊഴിയെന്നു മെല്ലെ കരയാം.

ദൂരങ്ങളില്‍ ചേക്കയേറിയ പൈങ്കിളി-
യിപ്പൊഴും പാടുന്നതായി
കാതോര്‍ത്തു നോക്കാം , പഴയൊരീണം മൂളി
ഒരു കാറ്റു ദൂതു വന്നാലോ ...!
ചേലതന്‍ തുമ്പത്തു ഞാലുമീണത്തില്‍ നി-
ന്നൊരു സ്നേഹദൂതു തന്നാലോ....!
ഒരു സ്നേഹദൂതു തന്നാലോ...!

(ശാന്തകുമാരി വിജയന്‍ )

Thursday, 21 January 2016

ഓര്‍മ്മ ച്ചൂട്ട്

                                          

കവിത



                               ഓര്‍മ്മ ച്ചൂട്ട് 


 ഓര്‍മ്മ മേയുന്ന  കുന്നിന്‍ ചെരിവിലൂ -
 ടസ്തമയ  കിരണവും  മാഞ്ഞുപോയ് .

പാത വീണ്ടും വിജനമായ്  മുന്നിലെ
പാഴിരുട്ടും  നിഴല്‍ച്ചിത്രമാകവേ ,
ചൂട്ടുകറ്റ വെളിച്ചത്തിലാരൊരാള്‍
പാട്ടുമായ്  കുന്നുകേറി  മറഞ്ഞുപോയ്‌ !

ചിമ്മിനി തന്‍ മുനിഞ്ഞ നാളത്തിലേ-
ക്കേതൊരുവ ള്‍   ഉറക്കം   പകര്‍ന്നുവോ,
ഓല മേഞ്ഞ  മേല്‍ക്കൂരപ്പഴുതിലൂ-
ടേതു  പൈതല്‍ നിലാപ്പാല്‍  നുണഞ്ഞു വോ ,
ഓട്ടു കിണ്ണത്തിലന്നം  വിളമ്പിയ -
ന്നേതൊരമ്മ     ഉറിത്തട്ടു കാത്തുവോ,

ചൂട്ടു കറ്റയും വീശി  നടന്നിരുള്‍ -
ക്കാലമേറെക്കടന്നുപോയ്,  കണ്ണിലും
തീ വെളിച്ചമുണ്ടിപ്പൊഴും-കൂരിരുള്‍
വെട്ടി വീഴ്ത്തി  നടക്കുകയാണൊരാള്‍.

നാട്ടു വെട്ടവും  കൂട്ടിനു  താരകാ_
ജാലവും;  മാഞ്ഞൂ -പാതിരാപ്പേടികള്‍.


നാട്ടു മണ്‍നിരത്തോരത്തു  പച്ചില -
ക്കാടു സാന്ദ്ര സംഗീതം  ശ്രവിച്ചതും ,
കാളവണ്ടി തന്‍ തണ്ടിലെ റാന്തലില്‍
നേരിലേക്കുള്ള  പാത  തെളിഞ്ഞതും ,
അക്കരെ ക്കുന്നില്‍  നിന്നൊരു കൂവലിന്‍
മറുവിളിപൊങ്ങുമിക്കരെതിണ്ണയില്‍,


ഏറു മാടത്തിന്‍ കാവ ലാം   കാറ്റിനും
വിണ്‍വിളക്കിനും  കണ്‍പോള  ചാഞ്ഞതും ,
കാട്ടുചോലക്കുളിരുള്ള  വാക്കുകള്‍-
ക്കുള്ളുണര്‍ന്നൊരു  തോറ്റമായ്  കേട്ടതും

 ഏറ്റുപാടുന്നു  ഞാറ്റുകണ്ടങ്ങളും
കാറ്റിലാടും  കതിര്‍ വയല്‍പ്പച്ചയും.


ചേറില്‍ നിന്നു  തലയുയര്‍ത്തുന്ന  നിര്‍--
ഭാഗ്യ ജന്മങ്ങളാകുമീയോര്‍മ്മകള്‍
കറ്റ കൊയ്യാത്ത  പാടത്തുതിര്‍മണി
ഈരില ക്കൂപ്പു കൈകളാകുന്നപോല്‍ .


കോടമഞ്ഞുവിരിച്ച  താഴ്വാരമൊ
ന്നുണ്ടു   തായ്മടിത്തട്ടായുറങ്ങുവാന്‍..
.
ഓര്‍മ്മയാം ചൂട്ടു കറ്റ ത്തെളിമയില്‍
ആരൊരാള്‍ മെല്ലെ കുന്നിറ ങ്ങുന്നുവോ....




(ശാന്തകുമാരി   വിജയന്‍)