Thursday, 19 December 2013

കവിത (മീര-ഭാവഗീതങ്ങള്‍-1)

                     


         
                         മീരയുടെ ഗീതങ്ങള്‍  - 1


  കൃഷ്ണാ.....



നിന്നെ   പിരിഞ്ഞിരിക്കുന്ന തിനാലിന്നു
തീ ജ്ജ്വാല യായെന്‍  ഹൃദന്തം.

എന്നടുത്തേക്കു  വന്നാലും , നിന്‍സാമീപ്യ -
മൊന്നിനാല്‍  കാര്‍മേഘ വര്‍ണ്ണാ
പെയ്തു  നിറയുക --സ്വച്ഛം കുളിമ്മയാല്‍
എന്‍റെ  മനം  നിറയാതെ
പോകല്ലേ , ഹേ  പ്രേമ ധാമമേ , കാലങ്ങ--
ളായ്    മീര    നിന്‍ ദാസിയല്ലോ .

കാരുണ്യപൂര്‍ണ്ണമാമാലിംഗനങ്ങളായ്
നിന്‍ പ്രേമ മെന്നില്‍ നിറയ്ക്കൂ....

                                                             ( ശാന്തകുമാരി വിജയന്‍)
ആശയാനുവാദം

Tuesday, 17 December 2013

കവിത( നോവിന്‍റെ കഥ)

      


                            ഒരു  നോവിന്‍റെ  കഥ   
       

               ............    ....    .......    ....
               ഇന്നു   ധനു മാസ    പൌര്‍ണ്ണമി ;  ആതിരാ -
              രാഗങ്ങളാലപിക്കുന്നൂ    നിശീഥിനി.
               ഓളങ്ങളില്‍  നിലാക്കോടിവസ്ത്രങ്ങ-
             ളോ ലുമ്പുന്നു  മാമല നാടിന്‍ വധൂടിമാര്‍

മുങ്ങി ത്തുടിക്കും  നനഞ്ഞ  വെള്ളാമ്പലിന്‍
 നാണം  വിടാത്ത  മുഖത്തൊളി കണ്ണുമായ്
ആതിരാ ത്തിങ്കള്‍   ചിരിക്കുന്നു ,  പാതിരാ -
പ്പൂമണമമ്പേ  കവര്‍ന്നു   മന്ദാനിലന്‍.
മോഹനമീ  നേര്‍ത്ത   രാവിന്‍റെചുണ്ടിലൂ-
ടെത്തുന്നു പക്ഷീ, നീ  പാടാത്ത   പാട്ടുകള്‍

കാതോര്‍ത്തു നില്‍പ്പാണിവിടെ  ഞാനിപ്പൊഴും

 ചോര വാര്‍ന്നീ ന്നീറന്‍  പുതച്ച മനസ്സുമായ്
 ചോപ്പാര്‍ന്നു   നില്‍ക്കെ  കരുതായ്ക നീ , ഭ്രാതൃ-

രക്തത്തില്‍ നീരാടി യെത്തിയോ ളല്ല ,ഞാന്‍
                       


നാമോരെ ചേതസ്സി ലൊന്നായുണര്‍ന്നതും
ഒന്നിച്ചു കൈകൂപ്പി  നിന്നു  വന്ദിച്ചതും,
പിന്നെ , കൃപാമയി തന്ന  തേജസ്സൊരു
 മുത്തുപോലീ   കരള്‍ച്ചിപ്പിയി ലേ റ്റതും ,
ആഹ്ലാദ വായ്പ്പിന്‍ തിളക്കം തരളാശ്രു-
ബിന്ദുവായ്‌ തീര്‍ന്നതും ,തമ്മില്‍  പിരിഞ്ഞതും
നീ  മറന്നോ?  ഈ  നെറുകയില്‍  നിന്‍ മൃദു-
പാ ണിക ളാ ലൊന്നു  തൊട്ടു  തലോടുക .
ആ   പുണ്യ സ്പര്‍ശനമാത്രയില്‍   നാമൊരേ
ഗര്‍ഭത്തിലെ കരുവെ ന്നറി വീലയോ?

അമ്മ  തന്‍   ആത്മാവിലെന്നപോല്‍  ശാലീന-
രാവിന്‍ മടിത്തട്ടില്‍  വീണ്ടു മൊരിക്കല്‍  നാം
കണ്ടു മുട്ടും വരെ   പാടുക  പക്ഷി  നീ
നോവിറ്റു  വീണിള  പൂക്കുന്ന തിന്‍  കഥ


       (ശാന്തകുമാരി വിജയന്‍ )



Wednesday, 11 December 2013

കവിത


         
                
                               വിളിക്കുന്നൂ....

         ഉറങ്ങാന്‍   കിടക്കവേ , ജാലകത്തിലൂടെയെന്‍
        നെറ്റിമേല്‍   കുളിര്‍ കൈയ്യാല്‍ തൊട്ടുപിന്‍ നിലാവേവം
        മൊഴി ഞ്ഞി ട്ടുണ്ടാവാം --ഈ തൊടിയും വീടും  നിലാ-
        വെട്ടത്തില്‍   മുങ്ങി ച്ചിരിച്ചമ്പി ളി പ്പൂവും ചൂടി 
        ഉറങ്ങാതിരിക്കുമ്പോള്‍ എന്തു നീ സഖി  മിഴി
        പൂട്ടി യിങ്ങനെയുദാസീനയായ്   ശയിക്കുന്നൂ.. ?   


       കണ്‍ തുറന്നിരുന്നാലും    ഇമ  പൂട്ടിടുമ്പോഴും
       കാണ്മതു  മനോരമ്യമായ  വിഗ്രഹം ...കണ്ണാ ,
       നീലയാമിരുട്ടിലും  തെളിവൂ   മൃദു സ്മേര -
       സുന്ദരാനനം  ദൂരെ  വിളിപ്പൂ...വൃന്ദാവനം .

                          (ശാന്തകുമാരി  വിജയന്‍ )



Monday, 9 September 2013

കവിത



  സ്നേഹ താരം.

......... ....................
.............     ..........

രമ്യമീ സന്ധ്യാകാശം ,താഴെ നില്‍ക്കുവോര്‍  കാണും
ലോക മല്ലതെന്നാവാം ; എങ്കിലും  താഴേക്കെത്തും
രശ്മിയെ  വീണത്തന്തിയായിണക്കിനേന്‍ , സ്നേഹ -
ശ്രുതിയേ   വിരല്‍ തൊടും മാത്രയി ലുണരുന്നൂ!

ഹേ!വിദൂര താരകേ ,നീ വെളിച്ചത്തിന്‍  ദിവ്യ -
ദൗത്യമേന്തുവോളാണെന്നിന്നു  ഞാനറിയുന്നൂ.
വെളിച്ചം നോവാണെന്നുമറിയുന്നു  ഞാന്‍  സ്നേഹ -
നിമ്നഗേ,നീയെന്നാലും  എന്നിലെക്കൊഴുകുക...

നറും പാല്‍  വറ്റാചുണ്ടിന്‍  ജല്പനത്തിനും, നന്ദി-
പുരളാതുരുവിട്ട  വാക്കിനും ദൗഷ്ട്ട്യത്തിനും
മാപ്പരുളുക  നിത്യഭാസുരേ,  നീയീ  കൃഷ്ണ -
തുളസി ത്തറയിലെ   തിരിത്തുമ്പില്‍   വാഴുക!


(ഒരു  ദീര്‍ഘ കവിതയുടെ   അവസാന ഭാഗമാണിത്)

               ശാന്തകുമാരി വിജയന്‍ 

Thursday, 4 July 2013

കവിത

                         പെങ്ങള്‍


    ഉമ്മറത്തിണ്ണയില്‍  പെങ്ങളുണ്ടെ പ്പൊ ഴും
    നിറ വഴിക്കണ്ണുമായ്   കാത്തിരിക്കാന്‍

   .ഉറിയില്‍  ഒരുരിയരിച്ചോറുമായ്‌,  അതിനുപ്പു -
    ചേര്‍ക്കുവാന്‍  കരിമിഴിയിലിറ്റു  കണ്ണീരുമായ്,
    കാത്തിരിക്കുന്നിതാ,  പെങ്ങള്‍ -കിനാവിന്‍റെ
    കണ്‍പോള  ചാഞ്ഞുറങ്ങുന്ന  നേരം വരെ.

     ദൂര പഥങ്ങളില്‍,  ദൂര ദേശ ങ്ങളില്‍
     നേരിന്നു വേണ്ടി  പൊരുതുവോര്‍ക്കൊക്കെയും
     നേര്‍പെങ്ങളാണിവള്‍,  നേര്‍ന്നിരിപ്പൂ  ഹൃത്തില്‍
     ഇത്തിരി നേരിന്‍  വിശ പ്പു  മാത്രം . 
     ഇത്തിരി   നോവിന്‍ നിറവു  മാത്രം

    
       (   '  വിത  ' കവിതാസമാഹാരത്തില്‍ ഉള്‍പ്പെടുത്തിയകവിത)
                                  --  ശാന്തകുമാരി വിജയന്‍ --






Friday, 14 June 2013

കണ്ണാ...

           കണ്ണാ...

വരികയെന്‍ കണ്ണാ -ഞാന്‍ ഊണൊരുക്കി
കാത്തിരി പ്പാണെത്ര  നേരമായി ?
പാല്‍,വെണ്ണ ,മോരും  ,ഉരുളയാക്കി
വച്ചതാം  ചോറും  ഉറി ക്കലത്തില്‍
കാത്തിരി പ്പാ ണുണ്ണീ - കൂട്ടരൊത്തു
വേഗം  വരൂ-വിശപ്പായതില്ലേ..?

Tuesday, 7 May 2013

         


                       മുകുന്ദാ ..


.ഒരു  ചെമ്പകപ്പൂ  വിരിഞ്ഞ തൊടിയിലെ
കുളിര്‍കാറ്റു   വന്നെന്‍റെ  ജാലകത്തിന്‍
പിന്നിലൊളിച്ചു  തന്‍ കൈയ്യിലെ പൂമണം
മെല്ലെ എനിക്കായ്   പകുത്തു പോകെ
അറിയുന്നു ഞാന്‍ , എന്‍റെ കണ്ണനു നല്‍കുവാന്‍
സമ്മാനമാണ് നീ തന്നതല്ലോ !...

 കുരുവികള്‍  വന്നെന്‍റെ  തൊടിയിലെ പൂക്കളില്‍
നറുതേന്‍ വിരുന്നുമായ് കൂടിടുമ്പോള്‍
പാടുമീണങ്ങളില്‍ മധുരമായ് നിറയുന്ന
മധുവെന്‍റെ     മണിവര്‍ണനുള്ളതല്ലോ....

വന മുളംകാടിന്‍റെ യിടയിലൂടൊഴുകുന്ന
തെളിനീരരുവി തന്നുള്ളുപോലെ
മധുരമായ്   മുരളിയി ലൊഴുകുന്ന  പാട്ടുകള്‍
പകരം  തരികയില്ലേ  ,  മുകുന്ദാ ...

          (ശാന്തകുമാരി വിജയന്‍ )