Monday, 25 April 2016

       വേനല്‍


വേനലിന്‍ വെയില്‍ത്തീ കടുക്കുന്നൊരീ  
വിണ്ണു തൊട്ടു നമിക്കുകയാണു  ഞാന്‍.

വേനല്‍ കത്തുന്നു ..കാട്ടുതീ  വീണുടല്‍
വെന്തു പൊള്ളിക്കരയുന്നു  കാടകം.

വേനല്‍  മുത്തുന്നു.. വെണ്മണല്‍ത്തട്ടിലായ്
വേച്ചുനീങ്ങുന്നു   നീരൊഴുക്കിന്‍  വഴി.

വേനല്‍ നീട്ടുന്നു  കാനല്‍ജലം ..വയല്‍-
വേല ചെയ്തു മെയ്പൊള്ളി വേവുന്നവര്‍
വിണ്ണിലേക്കു  മിഴി നീട്ടി—വെണ്‍മുകില്‍  
ക്കണ്ണിലില്ല കരുണ പൊഴിയുവാന്‍ .   
                                                              
പാത ചേര്‍ന്നു പഥികന്‍റെ  കാലടി -
പ്പാടുവീണ  പുല്‍നാമ്പും  കരിഞ്ഞു പോയ്‌,
വേലിയോരത്തു  പച്ചിലപ്പൊന്ത തന്‍
ചേലയില്ല പൊന്‍ പൂക്കള്‍ക്കു  ചുറ്റുവാന്‍.

താമരക്കുളം  വറ്റുന്നു,  പക്ഷികള്‍
താണുവന്നില്ല  പാട്ടുമായ്  കൂടുവാന്‍ .
ചില്ലയില്ല ചേക്കേറുവാന്‍ ,ഇല്ലില –
ച്ചാര്‍ത്തണി വിരിപ്പന്തലും പൂക്കളും.
കന്നിമുട്ട വിരിയിക്കുവാന്‍  ചെറു –
കൂടുവെച്ച  കിളിക്കുമില്ലാശ്രയം .
  
ജ്വാലയായ്  വെയില്‍   നീളുന്നു   , മാനവ –
സ്വാര്‍ഥമോഹമതിന്‍റെ  നല്ലിന്ധനം.

വേനലാളും മനസ്സുകള്‍ക്കുള്ളിലും
വേഗമെത്തുമോ  സ്നേഹവര്‍ഷാംഗന...?  


ശാന്തകുമാരി വിജയന്‍

No comments:

Post a Comment