Thursday, 21 January 2016

ഓര്‍മ്മ ച്ചൂട്ട്

                                          

കവിത



                               ഓര്‍മ്മ ച്ചൂട്ട് 


 ഓര്‍മ്മ മേയുന്ന  കുന്നിന്‍ ചെരിവിലൂ -
 ടസ്തമയ  കിരണവും  മാഞ്ഞുപോയ് .

പാത വീണ്ടും വിജനമായ്  മുന്നിലെ
പാഴിരുട്ടും  നിഴല്‍ച്ചിത്രമാകവേ ,
ചൂട്ടുകറ്റ വെളിച്ചത്തിലാരൊരാള്‍
പാട്ടുമായ്  കുന്നുകേറി  മറഞ്ഞുപോയ്‌ !

ചിമ്മിനി തന്‍ മുനിഞ്ഞ നാളത്തിലേ-
ക്കേതൊരുവ ള്‍   ഉറക്കം   പകര്‍ന്നുവോ,
ഓല മേഞ്ഞ  മേല്‍ക്കൂരപ്പഴുതിലൂ-
ടേതു  പൈതല്‍ നിലാപ്പാല്‍  നുണഞ്ഞു വോ ,
ഓട്ടു കിണ്ണത്തിലന്നം  വിളമ്പിയ -
ന്നേതൊരമ്മ     ഉറിത്തട്ടു കാത്തുവോ,

ചൂട്ടു കറ്റയും വീശി  നടന്നിരുള്‍ -
ക്കാലമേറെക്കടന്നുപോയ്,  കണ്ണിലും
തീ വെളിച്ചമുണ്ടിപ്പൊഴും-കൂരിരുള്‍
വെട്ടി വീഴ്ത്തി  നടക്കുകയാണൊരാള്‍.

നാട്ടു വെട്ടവും  കൂട്ടിനു  താരകാ_
ജാലവും;  മാഞ്ഞൂ -പാതിരാപ്പേടികള്‍.


നാട്ടു മണ്‍നിരത്തോരത്തു  പച്ചില -
ക്കാടു സാന്ദ്ര സംഗീതം  ശ്രവിച്ചതും ,
കാളവണ്ടി തന്‍ തണ്ടിലെ റാന്തലില്‍
നേരിലേക്കുള്ള  പാത  തെളിഞ്ഞതും ,
അക്കരെ ക്കുന്നില്‍  നിന്നൊരു കൂവലിന്‍
മറുവിളിപൊങ്ങുമിക്കരെതിണ്ണയില്‍,


ഏറു മാടത്തിന്‍ കാവ ലാം   കാറ്റിനും
വിണ്‍വിളക്കിനും  കണ്‍പോള  ചാഞ്ഞതും ,
കാട്ടുചോലക്കുളിരുള്ള  വാക്കുകള്‍-
ക്കുള്ളുണര്‍ന്നൊരു  തോറ്റമായ്  കേട്ടതും

 ഏറ്റുപാടുന്നു  ഞാറ്റുകണ്ടങ്ങളും
കാറ്റിലാടും  കതിര്‍ വയല്‍പ്പച്ചയും.


ചേറില്‍ നിന്നു  തലയുയര്‍ത്തുന്ന  നിര്‍--
ഭാഗ്യ ജന്മങ്ങളാകുമീയോര്‍മ്മകള്‍
കറ്റ കൊയ്യാത്ത  പാടത്തുതിര്‍മണി
ഈരില ക്കൂപ്പു കൈകളാകുന്നപോല്‍ .


കോടമഞ്ഞുവിരിച്ച  താഴ്വാരമൊ
ന്നുണ്ടു   തായ്മടിത്തട്ടായുറങ്ങുവാന്‍..
.
ഓര്‍മ്മയാം ചൂട്ടു കറ്റ ത്തെളിമയില്‍
ആരൊരാള്‍ മെല്ലെ കുന്നിറ ങ്ങുന്നുവോ....




(ശാന്തകുമാരി   വിജയന്‍)


2 comments:

  1. ഓല മേഞ്ഞ മേല്‍ക്കൂരപ്പഴുതിലൂ-
    ടേതു പൈതല്‍ നിലാപ്പാല്‍ നുണഞ്ഞു വോ ,

    ReplyDelete