Monday, 30 November 2015

(കവിത)

തൊടിയിലെ കുയില്‍



തൊടിയിലെന്നെയും കാത്തിരിക്കുന്നു,മാ-
ന്തളിരു തിന്നു തിമിര്‍ത്തൊരു പൂങ്കുയില്‍
കിളിമരം ചില്ല നീട്ടുന്നു,വല്ലികള്‍,
ചൊല്ലിയാടുന്നു,സ്നേഹ സുസ്വാഗതം
.
പൂത്ത മഞ്ഞമന്ദാരമിലത്തണല്‍
മെത്ത നീര്‍ത്തി വിളിക്കുന്നുവെങ്കിലും
സദിരു തീരും വരേയ്ക്കില്ലയൊന്നിലും
കൗതുകം- ഗാന മാത്മ സങ്കീര്‍ത്തനം !

രാഗമേതെന്നറിയില്ല,നുപമ -
രാഗവൈഭവം സ്നേഹ സംഗീതിക...

തൊടിയിലെന്നെയും കാത്തിരിക്കുന്നു ,വെണ്‍
മലരുപൊട്ടി ചിരിച്ച പൂമുല്ലകള്‍
.
കറുകനാമ്പിലുണര്‍ന്ന തണ്ണീര്‍ക്കണം
നറുമണം കടം കൊള്ളുന്നു -കാറ്റിനും
ദൂരമേറെയുണ്ടിന്നിയും താണ്ടുവാന്‍
നേരമില്ലൊരു മാത്രയും നില്‍ക്കുവാന്‍ .

പൊന്നിലഞ്ഞിതറയ്ക്കുമേല്‍ താരകള്‍
ചിന്നിവീണു നിറകണ്‍മിഴിക്കവേ ,
ജാലകപ്പിന്നില്‍ നിന്നെന്‍റെ ബാലികാ-
കാലകൗതുകം മെല്ലെ ചിരിക്കയായ്.

കാത്തതാണേറെ നാളുകള്‍ നീ നിറ -
ച്ചാര്‍ത്തു ചേര്‍ന്ന വളപ്പൊട്ടുപോല്‍മനം.
വര്‍ണ്ണ ജാലങ്ങള്‍ മാഞ്ഞൂ ,സഗദ്ഗദം
കണ്ണില്‍നിന്നു മറഞ്ഞൂ കിനാവുകള്‍ ...

തൊടിയിലിപ്പൊഴുമുണ്ടു കനല്‍വഴി -
ത്താര പിന്നിട്ടതിന്‍റെ കയ്പ്പോര്‍മ്മകള്‍;
കൊലുസ്സുകള്‍ തന്‍ പരിഭവപെയ്ത്തുകള്‍
കണ്ണെഴുത്തിന്‍റെ കാളിമക്കാഴ്ചകള്‍
അഴലുകള്‍ മായ്ച്ചു മായ്ച്ചു വര്‍ണ്ണോജ്ജ്വലം
ഇഴകള്‍ ചേര്‍ക്കുന്നിളയ്ക്കു പൂംചേലയില്‍.

 പുതുമുളകളരുണോദയോല്‍സവ-
ത്തെളിമയില്‍ കൂപ്പുകൈകളാലമ്മയെ
കുമ്പിടുന്നു, ഹേമാംബരം; മാമര -
ക്കൊമ്പിലെ കുയില്‍പ്പാട്ടിന്‍റെ ചാരുത .

കുങ്കുമച്ചോപ്പു ചാലിച്ചൊരുങ്ങിയ
പൊന്‍കപോലം തുടുക്കുമഴകുകള്‍
നിത്യമാം സ്വരരാഗമേളങ്ങളാല്‍
അസ്തമയം മറക്കുന്നു സന്ധ്യകള്‍





 തൊടിയിലേക്കു വിളിപ്പൂ , സ്നേഹാര്‍ദ്രത-
യ്ക്കടിമയാണീ ചിറകറ്റ പൂങ്കുയില്‍.

(ശാന്തകുമാരി വിജയന്‍ )

1 comment:

  1. തൊടിയിലേക്കു വിളിപ്പൂ , സ്നേഹാര്‍ദ്രത-
    യ്ക്കടിമയാണീ ചിറകറ്റ പൂങ്കുയില്‍.

    ReplyDelete