Tuesday, 22 April 2014

കവിത--- വിഷുക്കാഴ്ച







                           വിഷുക്കാഴ്ച


കണ്ടു, ഞാന്‍ കണി - താരകപ്പൂവുകള്‍
ഉതിരുമാകാശ മുറ്റം   പുലര്‍ച്ചയില്‍ .

കണ്ടു ഞാന്‍ കണി ,പച്ചില ച്ചില്ലകള്‍
 മഞ്ഞു നീരില്‍  നനഞ്ഞു നില്‍ക്കുന്നതും ;
കുഞ്ഞു പൂവുകള്‍  കണ്മിഴിക്കുന്നതും;
കറുകനാമ്പില്‍ ജലകണം  തൊട്ടതും ;
 ചെമ്പരുത്തികള്‍  കണ്‍ചുവന്നെപ്പോഴോ
കണ്ണുനീരു  തുടച്ചെഴുന്നേറ്റതും;

വേലി യോരത്തിരുന്നു  പെണ്‍പൂച്ച  തന്‍
കുഞ്ഞിനായ്  ഇറ്റു പാലു യാചിച്ചതും;

വയറു കാഞ്ഞു നിലവിളിക്കുന്നൊരു
കുഞ്ഞിനെ   പെറ്റതള്ള    തല്ലുന്നതും ;
ആല്‍ത്തറയിലതിന്നൊച്ച  പൊങ്ങവേ
പ്രാക്കുമായൊരാള്‍ വേച്ചു നീങ്ങുന്നതും;

 ഏറു  കൊണ്ടൊരു നായ  മോങ്ങുന്നതും
പേടിയോടെ  തിരിഞ്ഞു  പായുന്നതും
 കണ്ടു  ഞാന്‍  കണിക്കാഴ്ച്ചകള്‍- ദീനത-
യാര്‍ന്ന  നാടിന്‍ പുലരി ത്തുടിപ്പുകള്‍.

പിന്നെ  ഞാന്‍ കണ്ടു, വെള്ളരി താലത്തില്‍
നാളികേര വിളക്കിന്നരികിലായ് ,
വെളുവെളുത്ത ചിറകു കരിഞ്ഞൊരു
പറവ നൊന്തു   നിലവിളിക്കുന്നതായ് .

അരിമണികള്‍ പെറുക്കുവാനെത്തിയ
കരിയുറുമ്പിനും പൊള്ളിയോ കാലുകള്‍?
വേഗമാര്‍ന്നു ഴലുന്നതു   മക്കളെ-
യൂട്ടുവാനോ  തിടുക്കമിന്നെന്തിനോ..?

എണ്ണമറ്റതാം  ദൈന്യങ്ങള്‍  നീളവേ
മണ്ണിലെന്തിനാണീ   വിഷുക്കാഴ്ചകള്‍...!

അമ്മ ദൂരെയിരുന്നു...വിഷുക്കണി
വയ്ക്കുവാന്‍ മക്കളാരു മെത്താത്ത തില്‍
നീറുമുള്ളമോടെങ്കിലും,  പൊന്നുറി-
 ത്തട്ടിലന്നവും    കണ്ണിലെ യഗ്നിയും 
കാത്തു കാത്തു വഴിക്കണ്ണുമായ്,  ഇളം
തിണ്ണചേര്‍ന്നൊരു  നൈവിളക്കെന്നപോല്‍
 കത്തി നില്‍ക്കുമ്പോള്‍....വേണ്ടതില്ലാവിഷു
കാഴ്ചകള്‍- മന്നിലെന്തുണ്ടു   പുത്തനായ് !


 അമ്മ കാണിച്ചു തന്നതാം കാഴ്ചകള്‍ ,
കണ്ണിലെന്നും നിറഞ്ഞു  നിന്നീടണം



(ശാന്തകുമാരി  വിജയന്‍)

2 comments:

  1. ഗുരു വന്ദനം ...
    .

    ReplyDelete
  2. അമ്മ കാണിച്ചു തന്നതാം കാഴ്ചകള്‍ ,
    കണ്ണിലെന്നും നിറഞ്ഞു നിന്നീടണം
    എന്റെ പ്രാർത്ഥനയും അതുതന്നെ. ഗൃഹാതുരത്വം ഉണർത്തുന്നു ഈ കാഴ്ചകൾ.

    ReplyDelete