Tuesday, 5 February 2013

                 വഴിയോരപ്പൂവിനോട്


വഴിനടന്നേറെ  തളര്‍ന്നേന്‍,തണല്‍മര-
ക്കുളിരുണ്ട് ,സ്വത്തായ് അതൊന്നു മാത്രം .
കാല്‍ തൊട്ടു വന്ദിച്ചടുത്തു  നില്‍പ്പൂ  കൊച്ചു -
പുല്‍ പ്പൂവു ഞാന്‍ തളര്‍ന്നിങ്ങിരിക്കെ .
പഴയൊരു  പാട്ടൊന്നു പാടിയും മൂളിയും
ഒരുവനിതു വഴി  പോയി പൂവേ
അവനെന്‍റെ  കൂടപ്പിറപ്പാണവന്‍  നേര്‍ത്ത
കാലടിയൂന്നി  നിന്‍ മുന്നിലൂടെ
പതിയെ നടന്നു പോകുമ്പോള്‍ നീ യൊരു വാക്കും
അവനോടു മൊഴിയാഞ്ഞതെന്ത്  പൂവേ?


കൈ വിരല്‍ത്തുമ്പു പിടിച്ചു  ഞാനവനൊത്തു
തൊടിയിലും മേട്ടിലും  നാള്‍ കഴിച്ചു .
അതു  ബാല്യം - ഹരിതാഭ  ചേര്‍ന്ന താ മെന്നാത്മ -
കഥയിലൊന്നാ മ ത്തെ   താളുമാത്രം
ഒരു മാത്ര  നീയോര്‍ത്തു നോക്കുക ,പിന്നെയും
പിന്നെയും നീ വേഷ ഭൂഷ മാറി
വന്നെത്തിയല്ലോ ,വസന്തമായ്‌ ,വേനലില്‍
കരിയാതിളം പൊടിപ്പായി ,പൂവേ.
ഞാനറിഞ്ഞില്ലീ വിരല്‍ത്തുമ്പില്‍ നിന്നൂര്‍ന്നു
വീണുപോയ്‌ ജീവസംഗീതമെന്നേ.....

ഇങ്ങു ഞാനിപ്പൊഴും പൂ വിരിയാത്തൊരു
പാഴ് മരം പോല്‍--എന്‍റെ കൂട്ടുകാരന്‍
പോയ്‌മറഞ്ഞുള്ള  വഴിയറിയാതെ  നിന്‍
കാല്‍ച്ചോട്ടില്‍ വന്നിരിപ്പാണു , പൂവേ.

എ ന്‍റെ  കൈക്കുമ്പിളില്‍ നിന്നും മധു രസം
ചേര്‍ത്തതാം തന്നധരത്തില്‍ നിന്നും
എന്തേ പതിക്കുവാന്‍ വാക്കുകള്‍  കൂരമ്പു
പോലെ -ഹൃദന്തരം  നീറിനില്‍പ്പൂ .
കൂട്ടരെയൊക്കെ  മറന്നു പുതിയതാം
കൂട്ടങ്ങളില്‍ ചെന്നുചേര്‍ന്നു പോയോന്‍
ഇതുവഴി തിരികെ  വരുമെന്നു നീ  വഴി -
പ്പൂവേ മൊഴിവതു കേട്ടുനില്‍ക്കെ
ഒരു കുഞ്ഞു തേന്‍കണം  പോലെന്‍റെ  ജീവനില്‍
നീ  തുടുക്കുന്നു ....കുരുന്നു പൂവേ .

4 comments:

  1. This comment has been removed by the author.

    ReplyDelete
  2. ഒരു കുഞ്ഞു തേന്‍കണം പോലെന്‍റെ ജീവനില്‍
    നീ തുടുക്കുന്നു ....കുരുന്നു പൂവേ .

    നല്ല വരികൾ ബാല്യകാല സ്മരണകൾ തൊട്ടുണർത്തുന്നു. ആശംസകൾ


    ReplyDelete
  3. പ്രിയപ്പെട്ട ചേച്ചി,

    നന്നായിട്ടുണ്ട് വരികള്‍. ഏറെ ഇഷ്ടമായി
    "പതിയെ നടന്നു പോകുമ്പോള്‍ നീ യൊരു വാക്കും
    അവനോടു മൊഴിയാഞ്ഞതെന്ത് പൂവേ?"
    ഇതുമാത്രം താളം മാറിപ്പോയീ

    സ്നേഹത്തോടെ,
    ഗിരീഷ്‌

    ReplyDelete
  4. പ്രിയപ്പെട്ട ശാന്ത ചേച്ചി,

    മനോഹരം, ഈ കവിത !

    ആദ്യമായാണ്‌ ഈ വഴി വരുന്നത്.കൂടുതല്‍ വായനക്കാര്‍ ഇവിടെ വരണം.

    ഹൃദയത്തില്‍ സ്പര്‍ശിച്ച വരികള്‍ !

    സസ്നേഹം,

    അനു

    ReplyDelete